കീവ്: തെരഞ്ഞെടുപ്പിന് രാജ്യം തയാറാണെന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി.
റഷ്യയുമായുള്ള യുദ്ധം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകുകയാണെന്ന വാദം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ഉയർത്തിയതോടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
2024 മേയിൽ സെലെൻസ്കിയുടെ കാലാവധി അവസാനിക്കാനിരുന്നതാണെങ്കിലും രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പിനു തടസമായി. യുഎസ് സുരക്ഷ നൽകുമെങ്കിൽ അടുത്ത 60-90 ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്താം. താൻ പ്രസിഡന്റ് പദവിയിൽ കടിച്ചുതൂങ്ങുന്നുവെന്ന വ്യാഖ്യാനം ഒട്ടും ന്യായമല്ലെന്നും സെലെൻസ്കി പറഞ്ഞു.
അതേസമയം, റഷ്യയുമായി പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന സൈനികർക്കും സംഘർഷം മൂലം രാജ്യത്തിന് വെളിയിൽ കഴിയുന്ന 57 ലക്ഷം യുക്രെയ്ൻ പൗരന്മാർക്കും വോട്ട് ചെയ്യാൻ സാധിച്ചാൽ മാത്രമേ തെരഞ്ഞെടുപ്പ് നീതിയുക്തമാകൂവെന്ന് ഒരു പ്രതിപക്ഷ എംപി ബിബിസിയോട് പ്രതികരിച്ചു.